Tuesday, December 20, 2016

റേഷന്‍ പ്രതിസന്ധിക്കെതിരെ പ്രതികരിക്കാന്‍ ഇതാ ഒരു ഗുഡ്ഡന്‍ ഐഡിയാ

ആവശ്യമായ സാധനങ്ങള്‍
1. തൊട്ടടുത്തുള്ള റേഷന്‍ കട
2. മൂന്ന് കല്ലുകള്‍
3. ഒരു വലിയ കലം
4. കലം നിറയെ വെള്ളം
5. കഞ്ഞികുടിക്കാന്‍ എന്ന ഭാവേന പ്ലാവില കോട്ടിയത്.
6. കുടുംബസ്ത്രീകള്‍. (കുടുംബശ്രീകള്‍ക്കുമാകാം.)
7. ആവശ്യത്തിന്  സോറി ആവേശത്തിന് മുദ്രാവാക്യം.
8. തീപ്പെട്ടി (ഒന്ന്)
9.ഉണങ്ങിയ  ചൂട്ടും ചുള്ളിക്കമ്പുകളും.
10. ആവശ്യത്തിന് കഞ്ഞിപ്പാത്രങ്ങള്‍.
11. ക്യാമറ ഉള്ള മൊബൈല്‍ ഫോണുകള്‍
തയ്യാറാക്കുന്ന വിധം.
ആദ്യം തൊട്ടടുത്തുള്ള റേഷന്‍ കടയ്ക്കുമുന്നില്‍ നാട്ടിലെ കുടുംബസ്ത്രീകളും കുടുംബശ്രീകളും സമരസജ്ജരാകുക. തുടര്‍ന്ന്  ഒരു റൌണ്ട് മുദ്രാവാക്യം വിളിച്ച് ആളെക്കൂട്ടുക.   ശേഷം മൂന്ന് കല്ലുകള്‍ ത്രികോണാകൃതിയില്‍വച്ച് അതിനുമുകളില്‍ വലിയ കലം വെള്ളം നിറച്ച് വെച്ച് തിളപ്പിക്കുക. അരിയോ ദാഹശമനികളോ അതിലിടരുത്. തിളച്ചുകഴിഞ്ഞാല്‍ അടുപ്പ് കെടുത്തി വെള്ളം അല്പം ആറുന്നതുവരെ  അടുത്ത റൌണ്ട്  മുദ്രാവാക്യം വിളിക്കുക. ആറിയവെള്ളം പാത്രങ്ങളില്‍ പകര്‍ന്ന് ചുറ്റും കൂടിയ എല്ലാവരും കോട്ടിയ പ്ലാവില ഉപയോഗിച്ച് കുടിക്കുക. അതിന്‍റെ ചിത്രം മൊബൈലില്‍ പകര്‍ത്തി വാട്ട്സായിപ്പിലോ ഫെയ്സ്ബുക്കിലോ ഉടന്‍ പോസ്റ്റുക. നാട്ടില്‍ എല്ലാവരും ഷെയര്‍ ചെയ്യുക.
NB: രാഷ്ട്രീയ മുതലെടുപ്പിന് ആരെയും അനുവദിക്കാതിരിക്കുക. ഇതിന്‍റെ വാര്‍ത്ത മനോരമ ഉള്‍പ്പെടെ ഒരു പത്രത്തിനും കൊടുക്കാതിരിക്കുക. ദിസ് ഈസ് എ സൈലന്‍റ് അറ്റാക്ക്. ഓ. കെ..

Saturday, December 10, 2016

കുറേച്ചെ മരിക്കുന്ന വിഷം നല്‍കി ശശികല ജയലളിതയെ കൊന്നുവെന്നോ?

കുറേച്ചെ മരിക്കുന്ന വിഷം നല്‍കി ശശികല ജയലളിതയെ കൊന്നുവെന്നോ? ശശികലയുടെ സ്വന്തം കസ്റ്റഡിയില്‍ ഇരിക്കുന്ന ജയലളിതയെ കൊല്ലാനാണെങ്കില്‍ പേയസ് ഗാര്‍ഡനില്‍വച്ചുതന്നെ ഇതു ചെയ്യാമായിരുന്നില്ലേ? അവിടെ കയറി ചോദിക്കാനുള്ള ധൈര്യം തമിഴ് മക്കളില്‍ ആര്‍ക്കാണുള്ളത്? ആ അവസരം പാഴാക്കി പ്രസിദ്ധമായ ആശുപത്രിയില്‍ വിദഗ്ധരായ ഡോക്ടര്‍മാരുടെയും ആധുനിക സംവിധാനങ്ങളുടെയും കീഴില്‍ നീണ്ടനാളത്തെ നിരീക്ഷണത്തിന് ഏല്പിച്ചതിനുശേഷം വിഷം കൊടുത്തുവെന്നോ? ഇത്രയും കാലം അവരുടെ രക്തം, ലത്, ലത് ഒന്നും യാതൊരു ലാബറട്ടറിയിലും ടേസ്റ്റ് ചെയ്യാതെയും വിശകലനം ചെയ്യാതെയുമാണോ ഇത്രയും ഉന്നതമായ ഒരു ആശുപത്രി ഉന്നതയായ ഒരു സ്ത്രീയെ ചികിത്സിച്ചത്? ജയലളിതയുടെ രക്തം, ലത്, ലത് ഒന്നും യാതൊരു ലാബറട്ടറിയിലും ടേസ്റ്റ് ചെയ്യാതെയും വിശകലനം ചെയ്യാതെയുമാണോ വിദേശത്തുനിന്നും വന്ന വിദഗ്ധഡോക്ടര്‍ ദിവസങ്ങളോളം ഇവിടെ ചെലവഴിച്ച് ചികിത്സിച്ചത്? പിന്നെ, ജയലളിതയെ ആരെയും കാണിക്കാതെ, വി ഐ പി സന്ദര്‍ശനംപോലും നിരോധിച്ചതെന്തിന് എന്നതിന്‍റെ ഉത്തരം വളരെ ലളിതമല്ലേ? കടുത്ത രോഗമുള്ള പാവപ്പെട്ട ഒരു രോഗിയെപ്പോലും ഐ.സി.യുവില്‍ സന്ദര്‍ശിക്കാന്‍ ഒരു ആശുപത്രി അധികൃതരും സമ്മതിക്കില്ലെന്നത് ആര്‍ക്കാണ് അറിയാത്തത്. പിന്നെ, എല്ലാ ദിവസവും അവരുടെ ചികിത്സാവിവരങ്ങളുടെ മെഡിക്കല്‍ ബുള്ളറ്റിന്‍ പ്രസിദ്ധീകരിക്കാനാണെങ്കില്‍ അത് ക്ഷമയോടെ കേള്‍ക്കാനും കാത്തിരിക്കാനുമുള്ള മാനസ്സിക പക്വതയില്ലാത്ത ഒരു സംസ്ഥാനത്ത് എന്തൊക്കെ സംഭവിക്കുമായിരുന്നു എന്ന് അല്പം ഒന്ന് കണ്ണടച്ച് ചിന്തിച്ചാല്‍ ഊഹിക്കാവുന്നതേയുള്ളു. അങ്ങനെയെങ്കില്‍ നാം മലയാളികള്‍ ഇത്രയും ദിവസം പട്ടിണികിടക്കാനേ നിവൃത്തിയുണ്ടായിരുന്നുള്ളു. പിന്നെയും ഒരു ആരോപണം മൃതദേഹം എംബാം ചെയ്തിരുന്നുവെന്നും ആയതിനാല്‍ മരിച്ചിട്ട് പലദിവസങ്ങളായിരുന്നുവെന്നതിന്‍റെ തെളിവാണ് ഇതെന്നുമാണ്. ഒരു പക്ഷേ അവര്‍ ഞായറാഴ്ച വൈകിട്ടുതന്നെ മരിച്ചിട്ടുണ്ടാകാം. അല്ലെങ്കില്‍ പറയപ്പെടുന്നതുപോലെ അടുത്ത ദിവസം രാത്രിയുമാകാം. മരിച്ച് ഉടന്‍തന്നെ സംസ്ക്കാര സമയം തീരുമാനിക്കാന്‍ ആശുപത്രി അധികൃതര്‍ക്ക് ആകില്ലല്ലോ? അപ്പോള്‍ അധികൃതരുടെ അടിയന്തിര നടപടിയാണ് എംബാം ചെയ്ത് കേട്കൂടാതെ സംരക്ഷിക്കുക എന്നത്. ഉന്നത സ്ഥാനീയരുടെ കാര്യത്തില്‍ അതൊരു സാധാരണ നടപടിതന്നെയല്ലേ? ഏതായിരുന്നാലും യാതൊരു സുരക്ഷാ ക്രമീകരണവും ഒരുക്കാതെ അങ്ങനെ ഒരു വാര്‍ത്ത പുറത്തുവന്നിരുന്നെങ്കില്‍ അത് നികത്താനാകാത്ത പ്രത്യാഘാതം ഉണ്ടാക്കുമെന്ന കാര്യത്തില്‍ യാതൊരു സംശയവുമില്ല. ഏതൊരു രോഗിക്കും വിശ്വസ്തരായ ആളുടെ സാമീപ്യമാണ് ആശ്വാസം നല്കുന്നത്. അവസാനകാലങ്ങളില്‍ ശശികലയല്ലാതെ മറ്റ് വിശ്വസ്തരായ യാതൊരു തുണയും ഇല്ലാത്ത അവസ്ഥയില്‍ ശരിക്കും ഒരു തോഴിയെപ്പോലെ ഈ രണ്ടരമാസം അവരെ നിഴലായി കൂടെനിന്ന് പരിചരിച്ച ശശികല നന്മയുടെ ആള്‍രൂപമല്ലാതെ പിന്നെന്താണ്? അവസാനമായി പറയട്ടെ, വിഷം കൊടുത്താണ് കൊന്നതെങ്കില്‍ ശവസംസ്ക്കാരത്തിന് സര്‍വ്വാധികാരവുമുണ്ടായിരുന്ന അവര്‍ മൃതദേഹം ദഹിപ്പിക്കുമായിരുന്നില്ലേ? എന്തിന് അടക്കം ചെയ്തു ? എം.ജി.ആറിന്‍റെ മരണവും അതിന്‍റെ ദുരന്തങ്ങളും മനസ്സിലിട്ട് ശശികല ആ നിമിഷങ്ങളില്‍ പിന്നില്‍നിന്ന് ഭരണം നിയന്ത്രിച്ചി്ല്ലായിരുന്നെങ്കില്‍ കാര്യങ്ങള്‍ എത്രയോ ഭീതിതമായേനേ. ജയലളിതയുടെ മരണത്തിലുണ്ടായ തമിഴ് ജനതയുടെ മനസ്സിലെ കനല്‍ കെടുത്താന്‍ ശശികല എടുത്ത നേതൃപാടവം ജയലളിതയെപ്പോലും അത്ഭുതപ്പെടുത്തും എന്ന കാര്യത്തില്‍ യാതൊരു തര്‍ക്കവുമില്ല. ആയതിനാല്‍ ശശികലയ്ക്ക് ദൈവം സര്‍വ്വൈശ്വര്യങ്ങളും നല്‍കുമാറാകട്ടെ.

Monday, November 14, 2016

മോദിജിയെ തൂക്കിലേറ്റേണ്ടിവരില്ല. ഫലം കാണാനുണ്ട്.

മോദിജിയെ തൂക്കിലേറ്റേണ്ടിവരില്ല. ഫലം കാണാനുണ്ട്. 
മോദിജിയുടെ സര്‍ജിക്കല്‍ സ്ട്രൈക്ക് പ്രത്യക്ഷത്തില്‍തന്നെ ഫലം കാണാനുണ്ടെന്നാണ് എന്‍റെ പക്ഷം. അത് മുന്നേതന്നെ തനിക്ക് വേണ്ടപ്പെട്ടവരെ നേരത്തെ അറിയിച്ചിരുന്നുവെന്നും അതിന് തെളിവാണ് ഏതോ ബി.ജെ.പി. നേതാവ് തലേദിവസം ഒരുകോടി രൂപ ബാങ്കില്‍ നിക്ഷേപിച്ചതെന്നും ചിലര്‍
 ആരോപിക്കുന്നുണ്ട്. ഒരുകോടി രൂപയുടെ വ്യാജനോട്ട്  തലേദിവസം ബാങ്കില്‍ നിക്ഷേപിച്ച് ഈ ദിവസങ്ങള്‍ക്കകം ചെറിയ നോട്ടാക്കി മാറ്റിയെങ്കില്‍മാത്രമേ അതിനെ തിരിമറി എന്ന് പറയാവൂ. ഏതൊരു പൌരനും ഇപ്പോഴും ശുദ്ധമായ എ ത്രപണം വേണമെങ്കിലും ബാങ്കില്‍ നിക്ഷേപിക്കുന്നതിന് തടസ്സമില്ലെന്നാണ് പറഞ്ഞുകേള്‍ക്കുന്നത്. പിന്നെ എന്തഴിമതി? ആ നേതാവ് വിവരം നേരത്തെ മണത്തറിഞ്ഞുകാണും. അയാള്‍ ഉചിതമായി പ്രവര്‍ത്തിച്ചു. അത്രമാത്രം.
ഈ ഓപ്പറേഷന്‍റെ പ്രത്യക്ഷത്തിലുള്ള ഒരു ഗുണം സാധാരണക്കാരായ വീട്ടമ്മമാര്‍പോലും ആവശ്യത്തിന് ചാളപോലും വാങ്ങിക്കഴിക്കാതെ  പൂഴ്ത്തിവച്ചിരുന്ന കെട്ടുകണക്കിന് നോട്ടുകള്‍ പുറത്തെത്തിക്കാനായി എന്നതാണ്. ചെറുകിട കച്ചവടക്കാര്‍ ഏതെങ്കിലും ഉല്‍പ്പന്നം ക്ഷാമമുള്ള കാലത്ത് അമിതമായി സൂക്ഷിച്ചാല്‍ അതിനെ പൂഴ്ത്തിവയ്പ്പ് എന്ന് പറഞ്ഞ് കേസെടുക്കാന്‍ വകുപ്പുണ്ട്. അങ്ങനെയെങ്കില്‍ ഏതെങ്കിലും ബാങ്കിലിടാതെ അമിതമായി കയ്യില്‍ സൂക്ഷിക്കുന്നതിനെയും പൂഴ്ത്തിവയ്പ്പ് എന്ന് പറഞ്ഞുകൂടേ?  പണ്ട് എന്‍റെ കുഞ്ഞുന്നാളുകളില്‍ 25 പൈസ, 50 പൈസ ഇവയ്ക്കൊക്കെ 4 അണ, 8 അണ  എന്നിങ്ങനെയായിരുന്നു വിളിച്ചിരുന്നത്. 4 അണയ്ക്ക് ധാരാളം ചെറിയ കായല്‍മീനുകളൊക്കെ കിട്ടുന്ന കാലമുണ്ടായിരുന്നു. അന്നൊക്കെ അസാധുവായ ചെറിയ ചെമ്പ് തുട്ടുകള്‍ കിട്ടുമായിരുന്നു. അതിന് നടുവിലായി വൃത്തത്തില്‍ വെട്ടിമാറ്റിയിരിക്കും. ഇതിന് ചക്രം എന്നാണത്രേ പേര് വിളിച്ചിരുന്നത്. എത്ര അര്‍ഥവത്തായ പേര്.
ചക്രം എന്നാല്‍ ഉരുളുന്നത് എന്നല്ലേ അര്‍ത്ഥം. നാണയവും രൂപയുമെല്ലാം ഇതുപോലെ ഉരുളേണ്ടതുതന്നെ. ഒരു കൈയ്യില്‍നിന്ന് മറ്റൊരു കൈയ്യിലേക്ക്. അവിടെനിന്ന് മറ്റൊരു കൈയ്യിലേക്ക്. പക്ഷെ നാം എന്താ ചെയ്തിരുന്നത്. അതെല്ലാം സ്വന്തം കൈയ്യില്‍ കുന്നുകൂട്ടി. ആ നിലച്ചുപോയ ഒഴുക്ക് പുനസ്ഥാപിക്കാന്‍ കഴിഞ്ഞത് വലിയ അത്ഭുതമല്ലേ. നാം ബൈബിളില്‍ വായിച്ചിട്ടില്ലേ? ദൈവം ഉണ്ടാകട്ടെ എന്നു പറഞ്ഞു. അതുണ്ടായി. ഇവിടെ ഇതാ മോദി ഏതാനും മിനിട്ട് രാജ്യത്തെ അഭിസംബോധന ചെയ്യുന്നു. അങ്ങനെ സംഭവിക്കുന്നു. കുറച്ചുനാള്‍ മുമ്പും ഇതുപോലൊരു മാജിക് മോദിയില്‍നിന്നും നാം കണ്ടതാണ്. എസ്. ബി. റ്റി.യില്‍നിന്നും ഒരു അക്കൌണ്ട് എടുക്കണമെങ്കില്‍ ആഴ്ചകള്‍  ഏറെയെടുക്കുമായിരുന്നു. അന്ന് മോദി ഒരു വാക്ക് പറഞ്ഞു. എന്ത് ലളിതമായി ഒറ്റദിവസംകൊണ്ട് എത്രായിരം പേര്‍ക്ക് അക്കൌണ്ട് തുറന്നുകിട്ടി.
ഇനി സ്വിസ് ബാങ്കിലിട്ടിരിക്കുന്നവരുടെ കാര്യം. ആ പണം ഇനി അവരെങ്ങനെ ധൈര്യമായി നാട്ടില്‍ ചെലവാക്കും? ആ പണം ആ ബാങ്കുകാര്‍ക്ക് ലോണ്‍ കൊടുക്കാനും മറ്റും ചെലവഴിക്കാനേ പറ്റൂ എന്നാണ് എന്‍റെ ചിന്ത. അല്ലെങ്കില്‍ അവിടെ പോയി സ്വിസ് ബാങ്കിന്‍റെ മുന്നിലെ വല്ല തട്ടുകടയില്‍നിന്നും ഭക്ഷണം കഴിച്ചുതീര്‍ക്കേണ്ടിവരും.
ഇന്നത്തെ അരക്ഷിതാവസ്ഥ താല്ക്കാലികം മാത്രം. ചിലരുടയൊക്കെ കൈയ്യിലിരിക്കുന്ന ചില്ലറ മണികള്‍കൂടി ഒന്ന് ഇളക്കാമെങ്കില്‍ ഒറ്റദിവസംകൊണ്ട് തീരും ഈ ചില്ലറ ക്ഷാമം. പിന്നെ കമ്പോളം ഉണരും. മാറിക്കിട്ടിയ കാശുകൊടുത്ത് ഇനിയുമിതുപോലെ കൂട്ടിവയ്ക്കാതെ ഏറെപ്പേരും വല്ലതുമൊക്കെ വാങ്ങിച്ചു കഴിക്കും.  അമ്മയ്ക്കും മക്കള്‍ക്കും വേണ്ടതൊക്കെ വാങ്ങിക്കൊടുക്കാന്‍ ഉത്സാഹിക്കും. ഭൂമിവില കുറയും.   പാവപ്പെട്ടവര്‍ക്ക് വീട് വാങ്ങാം. ചെറിയ ചെറിയ ആധാരം എഴുത്ത് കൂടും.
അങ്ങനെ ഇനിയുമുണ്ടേറെ പറയാന്‍. പ്രതികരണങ്ങള്‍ കണ്ടിട്ടെഴുതാം അതെല്ലാം. മോദിജീ അങ്ങയെ ദൈവം സംരക്ഷിക്കട്ടെ.

Thursday, August 18, 2016

പൊന്നേ... മുത്തേ... പിണങ്ങല്ലേ...

മദ്യപാനത്തിന് അടിമയായവരോട് ഏതാനും വാക്കുകള്‍ പറയട്ടേ...
സ്വയം നിര്‍ത്താന്‍ സാധിക്കാത്തതുകൊണ്ട്  മദ്യപിക്കുന്നത് വലിയ തെറ്റൊന്നുമല്ല കേട്ടോ.
പക്ഷെ, ചില കാര്യങ്ങള്‍  സ്വയം ശ്രദ്ധിക്കുന്നത് നന്നായിരിക്കും.
1. സ്വന്തം കാശുമുടക്കി സ്വയം ക്യൂ നിന്ന് സാധനം വാങ്ങി, ആരും കാണാതെ മടിക്കുത്തില്‍ വയ്ക്കാതെ, മാന്യമായി ഒരു കവറിലാക്കി  കയ്യില്‍ പിടിച്ച് ഷോപ്പിംഗ് കഴിഞ്ഞുവരുന്ന ഗമയില്‍ സ്വന്തം ഭവനത്തില്‍ കയറി ആരും കാണാതെ ആര്‍ക്കും കൊടുക്കാതെ കൊറേച്ച... കൊറേച്ച....  കുടിക്കാം. അത്  ജന്മാവകാശമല്ലയോ.
2. പക്ഷെ ദയവായി  മക്കള്‍ കാണെ കുടിക്കരുത്.
3. ദയവായി  ഭാര്യ കാണെ കുടിക്കരുത്.
4. ദയവായി  മാതാപിതാക്കള്‍ കാണെ കുടിക്കരുത്.
5.  ദയവായി  നാട്ടുകാര്കാണെ കുടിക്കരുത്.
6. ദയവായി കൂട്ടുകൂടി കുടിക്കരുത്.
7. ദയവായി ആരോടും എത്ര സ്നേഹം തോന്നിയാലും മദ്യം വാങ്ങിക്കൊടുക്കരുത്.
8.  ദയവായി  വീട്ടില്‍ ആരെങ്കിലും മരിച്ചുകിടക്കുമ്പോള്‍ കൂട്ടുകാരുടെ സങ്കടം തീര്‍ക്കാന്‍ അവര്‍ക്ക് കുടിക്കാന്‍ കൊടുക്കരുത്.
9. ദയവായി  ഷെയര്‍ ഇട്ട് ആരോടും കൂട്ടുകൂടി കുടിക്കരുത്.
10. ദയവായി ആരുടെയും സ്പോണ്‍സേര്‍ഡ് കുടിയില്‍ക്കൂടി കുടിക്കരുത്.

ദയവായി ഭാര്യമാരോട് ഒരു അഭ്യര്‍ത്ഥന.
 1. ഇനി അഥവാ ഞാന്‍ കുടിച്ചിട്ടുവരുമ്പോള്‍  "ഉപദേശിച്ച്" നന്നാക്കാന്‍ വരാതെ,  മൈന്‍റ് ചെയ്യാതെ പോയിക്കിടന്ന് ഉറക്കംനടിക്കാന്‍ ശ്രമിക്കണം ട്ടോ. 
2. ദയവായി കുടിക്കുന്ന അച്ഛനെതിരെ  മക്കള്‍ക്ക് "ക്വട്ടേഷന്‍" ഒന്നും  കൊടുക്കരുതേ.... കാരണം ഈ  മദ്യപാനം  ഒരു രോഗമാണെന്നേ.
ഏറിയാല്‍ സൂര്യന്‍ ഉദിക്കുംവരെ മാത്രമേ ഇവര്‍  ലവലുകേട് കാണൂന്നേ. തീര്‍ച്ചയായും ജീവനുണ്ടെങ്കില്‍ രാവിലെ സൂര്യനുദിക്കുമ്പോലെ വന്ന്  നൂറ് ഷോറി.... ഷോറി.... ഷോറി.... പറയുംന്നെ.
പൊന്നേ... മുത്തേ... പിണങ്ങല്ലേ...

Friday, April 1, 2016

ഇന്ന് എൻറെ 50-ആം ജന്മദിനം


പ്രിയ കൂട്ടുകാരേ,
ഇന്ന് എൻറെ 50-ആം ജന്മദിനമാണ്. ലോകം മുഴുവൻ സാഘോഷം ആഘോഷിക്കുന്ന സുദിനം. ഏപ്രിൽ 1. എന്തൊക്കെയാണ് ഈ സുദിനത്തിൻറെ പ്രത്യേകത?
1. ലോകം മുഴുവൻ -ജാതി-മത-വർഗ്ഗ-വർണ്ണ വ്യത്യാസമില്ലാതെ ആഘോഷിക്കുന്നു. (ഡിസംബർ 25 ക്രിസ്തുമസ് -ലോകമങ്ങുമുള്ള ക്രിസ്ത്യാനികൾ ആഘോഷിക്കുന്നു. നബിദിനം ലോകമങ്ങുമുള്ള മുസ്ലീങ്ങൾ ആഘോഷിക്കുന്നു. ഒക്ടോബർ 2 ഗാന്ധി ജയന്തി എല്ലാ ഭാരതീയരും ആഘോഷിക്കുന്നു.) എന്നാൽ എൻറെ ജന്മദിനം ലോകം മുഴുവൻ -ജാതി-മത-വർഗ്ഗ-വർണ്ണ വ്യത്യാസമില്ലാതെ ആഘോഷിക്കുന്നു. കാരണം  അന്നാണ് ലോക വിഡ്ഢി ദിനം. വിഡ്ഢിയെ  കഴുതയെന്നു  വിളിക്കാറില്ലേ? യേശുവിന്റെ രാജകീയ പ്രവേശനം ഒരു കഴുതയുടെ പുറത്തായിരുന്നല്ലോ?

2. സാമ്പത്തികരംഗം എൻറെ പിറവി ദിനം വർഷാരംഭമായി കണക്കാക്കുന്നു.


3. പിന്നെ, ഈ  50-ആം വർഷത്തെ പ്രത്യേകത ഉമ്മൻചാണ്ടി സർക്കാർ 75 വയസ്സ് പൂർത്തിയായ എല്ലാ പൌരന്മാർക്കും ഏർപ്പെടുത്തിയ 1500 രൂപ പെൻഷൻ പ്രാബല്യത്തിൽ വരുന്ന സുദിനമാണ്. കൃത്യം 25 വർഷംകൂടി കടന്നുകിട്ടിയാൽ എനിക്കും അങ്ങനെ പെൻഷൻ വാങ്ങിക്കാലോ എന്നത് സന്തോഷംതന്നെ.


എന്റെ ജ്ഞാനസ്നാനം 1966 ഏപ്രിൽ 9 വലിയ ശനിയാഴ്ചയായിരുന്നു. മറ്റൊരു പ്രത്യേകതയും എന്റെ ജ്ഞാനസ്നാനത്തിനുണ്ട്. യേശുവിനെ ദൈവാലയത്തിൽ കാഴ്ച വച്ചതും യേശു എന്ന് വിളിച്ചതും ജനിച്ചു എട്ടാം നാൾ  ആയിരുന്നു. എന്നെ ആദ്യമായി ദേവാലയത്തിൽ കൊണ്ടുപോയതും ഗിൽബർട്ട്  എന്ന് പേര് വിളിച്ചതും എട്ടാം നാൾ തന്നെയായിരുന്നു.
എന്റെ തലതൊട്ടപ്പൻ മുതിരവിളയിൽ മർസിലിയും തലതൊട്ടമ്മ തൊടി വടക്കത്തിൽ സന്താനയും. എന്റെ തലതൊട്ടപ്പൻ, ഞാൻ മൂന്നാം ക്ലാസ്സിൽ പഠിക്കുമ്പോൾ മരിച്ചുപോയി. സ്വർഗ്ഗാരോഹണം ചെയ്യുന്നതിന് മുമ്പ്  യേശു പറഞ്ഞില്ലേ. ഞാൻ പോയി നിങ്ങൾക്കായി സ്ഥലം ഒരുക്കി കഴിയുമ്പോൾ വീണ്ടും വന്നു നിങ്ങളെ കൂട്ടികൊണ്ട് പോകുമെന്ന്. എന്റെ തലതൊട്ടപ്പൻ കണ്ടച്ചിറ പള്ളി സെമിത്തേരിയിൽ മരിച്ചവർക്ക് കുഴിയെടുക്കുന്ന രംഗങ്ങൾ ഇപ്പോഴുമെന്റെ മനസിലുണ്ട്. യേശു സ്വർഗത്തു സ്ഥലമൊരുക്കിയവർക്കു ഭൂമിയിൽ അവസാന വാസസ്ഥലമൊരുക്കുന്ന പവിത്രമായ ജോലി ചെയ്തു കടന്നുപോയ എന്റെ തലതൊട്ടപ്പൻ.

ലോകമെങ്ങുമുള്ള എൻറെ പ്രിയം നിറഞ്ഞ എല്ലാ കൂട്ടുകാർക്കും ഈ സുദിനത്തിൻറെ എല്ലാവിധ  ആശംസകളും നേരുന്നു.

എനിക്ക് നേരിട്ടും ഫോണിലൂടെയും ഫെയ്സ്ബുക്കിലൂടെയും ജന്മദിനാശംസകൾ നേർന്നവർക്കും മുടങ്ങാതെ എല്ലാ വർഷവും വിളിക്കാറുള്ള എൻറെ കുഞ്ഞു പെങ്ങൾ ഷൈനിമോൾക്കും  ഇനി ആശംസകൾ നേരാനിരിക്കുന്നവർക്കും ഒത്തിരി നന്ദി. ദൈവം എല്ലാവരെയും ഇന്നേദിനം സമൃദ്ധമായനുഗ്രഹിക്കട്ടെ.

ഒത്തിരി ഒത്തിരി സ്നേഹത്തോടെ,

Thursday, March 3, 2016

എൻറെ പ്രിയ കൂട്ടുകാരേ,

എൻറെ പ്രിയ കൂട്ടുകാരേ,
പ്ലീസ്..... ഒരു നിമിഷം പ്രാർത്ഥിക്കുമോ? ഉപേക്ഷ വിചാരിക്കരുതേ...
കൊല്ലം ഇരവിപുരം സ്വദേശികളായ ജോബ്-റാണി ദമ്പതികളുടെ പൊന്നോമന മകൾ ജിൻസി (4 വയസ്സ്) ബ്രയിൻ ട്യൂമർ ബാധിച്ച് തിരുവനന്തപുരത്ത് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുന്നു. ദയവായി ഈശോയോട് മുട്ടിപ്പായി പ്രാർത്ഥിക്കണമേ...
ഈശോയുടെ തിരുവിലാവിലെ ജലമേ... ജിൻസിമോളെ കഴുകണമേ...
ഈശോയുടെ തിരുരക്തമേ.... ജിൻസിമോളെ കഴുകണമേ...
സൌഖ്യം നല്‍കണമേ...
വാഴ്ത്തപ്പെട്ട മദർ തെരേസായേ... ജിൻസി മോൾക്കുവേണ്ടി പ്രാർത്ഥിക്കണേ. സൌഖ്യം വാങ്ങിത്തരണമേ. ആമേൻ.


Saturday, February 27, 2016

പാപ്പ നല്കിയ 'ഹോം വർക്ക് '

പാപ്പ നല്കിയ 'ഹോം വർക്ക് '
എന്റെ ജ്ഞാനസ്നാനം 1966 ഏപ്രിൽ 9 വലിയ ശനിയാഴ്ചയായിരുന്നു. മറ്റൊരു പ്രത്യേകതയും എന്റെ ജ്ഞാനസ്നാനത്തിനുണ്ട്. യേശുവിനെ ദൈവാലയത്തിൽ കാഴ്ച വച്ചതും യേശു എന്ന് വിളിച്ചതും ജനിച്ചു എട്ടാം നാൾ  ആയിരുന്നു. എന്നെ ആദ്യമായി ദേവാലയത്തിൽ കൊണ്ടുപോയതും ഗിൽബർട്ട്  എന്ന് പേര് വിളിച്ചതും എട്ടാം നാൾ തന്നെയായിരുന്നു. എന്റെ ജനന തീയതിക്കും ഒരു വലിയ പ്രത്യേകത  ഉണ്ട്. അന്നാണ് ലോക വിഡ്ഢി ദിനം. 1966 ഏപ്രിൽ 1. വിഡ്ഢിയെ  കഴുതയെന്നു  വിളിക്കാറില്ലേ? യേശുവിന്റെ രാജകീയ പ്രവേശനം ഒരു കഴുതയുടെ പുറത്തായിരുന്നല്ലോ?
എന്റെ തലതൊട്ടപ്പൻ മുതിരവിളയിൽ മർസിലിയും തലതൊട്ടമ്മ തൊടി വടക്കത്തിൽ സന്താനയും. എന്റെ തലതൊട്ടപ്പൻ, ഞാൻ മൂന്നാം ക്ലാസ്സിൽ പഠിക്കുമ്പോൾ മരിച്ചുപോയി. സ്വർഗ്ഗാരോഹണം ചെയ്യുന്നതിന് മുമ്പ്  യേശു പറഞ്ഞില്ലേ. ഞാൻ പോയി നിങ്ങൾക്കായി സ്ഥലം ഒരുക്കി കഴിയുമ്പോൾ വീണ്ടും വന്നു നിങ്ങളെ കൂട്ടികൊണ്ട് പോകുമെന്ന്. എന്റെ തലതൊട്ടപ്പൻ കണ്ടച്ചിറ പള്ളി സെമിത്തേരിയിൽ മരിച്ചവർക്ക് കുഴിയെടുക്കുന്ന രംഗങ്ങൾ ഇപ്പോഴുമെന്റെ മനസിലുണ്ട്. യേശു സ്വർഗത്തു സ്ഥലമൊരുക്കിയവർക്കു ഭൂമിയിൽ അവസാന വാസസ്ഥലമൊരുക്കുന്ന പവിത്രമായ ജോലി ചെയ്തു കടന്നുപോയ എന്റെ തലതൊട്ടപ്പൻ.

Thursday, February 18, 2016

251 രൂപയ്ക്ക് സ്മാർട്ട് ഫോൺ സത്യാവസ്ഥ അന്വേഷിച്ച് നടപടി എടുക്കണം.

251 രൂപയ്ക്ക് സ്മാർട്ട് ഫോൺ  സത്യാവസ്ഥ അന്വേഷിച്ച് നടപടി എടുക്കണം.
ഇന്ന് ഒറ്റ ദിവസം കൊണ്ട് ഈ സരിത മോഡൽ കമ്പനി കോടിക്കണക്കിന് ഓര്‍ഡറുകളാണ് സ്വന്തമാക്കിയിരിക്കുന്നത്. ഈ പൈസ ഏത് ബാങ്കിൻറെ ഏത് അക്കൌണ്ടിലേക്കാണ് പോകുന്നത്?  ഈ തുക എങ്ങോട്ടൊക്കെയാണ് പിൻവലിക്കപ്പെടുന്നത്? അടിയന്തിരമായി അന്വേഷിച്ച് സത്യാവസ്ഥ പുറത്തുകൊണ്ടുവരാൻ സർക്കാർ സംവിധാനത്തിന് പരിമിതികളും കാലവിളംബവും ഉണ്ടാകാമെന്നിരിക്കേ ഇത് മുതലാക്കി ദീർഘമായ 4 മാസത്തേയ്ക്ക് ജനങ്ങളെ കാത്തിരിപ്പിച്ച് പറ്റിക്കാനാണെങ്കിൽ, ഇവരുടെ പരസ്യം സ്വീകരിച്ച് കീശ വീർപ്പിക്കുന്നതിനുമുമ്പ് മാധ്യമങ്ങൾ അന്വേഷിച്ച് ഒരു അന്വേഷണ പര... പരമ്പര പ്രസിദ്ധീകരിച്ച് ജനങ്ങളോടും രാജ്യത്തോടുമുള്ള പ്രതിബദ്ധത മനോരമ  ഉൾപ്പെടെയുള്ള മാധ്യമങ്ങൾ കാണിക്കണമെന്ന് ഓർമ്മിപ്പിക്കട്ടെ. ഈ കമ്പനിക്ക് സ്വന്തമായി ഒരു ഓഫിസോ ഫാക്ടറിയോ ഉണ്ടോ? അതോ പഴയ ആട്, തേക്ക്, മാഞ്ചിയം ആദിയായവയുടെ തനിയാവർ‍ത്തനമാണോ? മനോരമ ഉൾപ്പെടെയുള്ള മാധ്യമങ്ങൾ ഇക്കാര്യത്തില്‍ അലംഭാവം കാട്ടുന്ന പക്ഷം ഫെയ്സ് ബുക്ക് ഉൾപ്പെടുയുള്ള സോഷ്യൽ മീഡിയ സുഹൃത്തുക്കൾ തങ്ങളാൽ ആവുന്ന വണ്ണം അറിയുന്ന കാര്യങ്ങൾ സോഷ്യൽ മീഡിയായിലൂടെ പ്രചരിപ്പിച്ച് സത്യമെങ്കിൽ ഈ സംരംഭം വിജയിക്കട്ടെ... അല്ലെങ്കിൽ സോഷ്യൽ മീഡിയായുടെ അന്വേഷണമികവും പ്രതികരണശേഷിയും ബോധ്യപ്പെടുത്താനുള്ള അവസരമായിരിക്കട്ടെ ഇതെന്ന് ആഹ്വാനം ചെയ്തുകൊണ്ട് എല്ലാ സത്യാന്വേഷികളുടെയും ഉറ്റ സ്നേഹിതൻ
ഗിൽബർട്ട് കെ. എൽ കണ്ടച്ചിറ 
ആദ്യം അന്വേഷിക്കേണ്ട വിവരം
Registered Office
B-44, Sector 63, Noida-201301
08822232323, 01204313097
info@ringingbells.co.in
നോയിഡയി‍ൽ താമസിക്കുന്ന മലയാളികൾക്ക് ഇക്കാര്യത്തിൽ ഏറെ കാര്യങ്ങൾ പങ്ക് വയ്ക്കാൻ കഴിയും. കഴിയട്ടെ. 

Saturday, January 30, 2016

മെനക്കെട്ടിരുന്ന് തിര എണ്ണി തിട്ടപ്പെടുത്തിയവനെ സമ്മതിക്കണം.


മെനക്കെട്ടിരുന്ന് തിരയെണ്ണി തിട്ടപ്പെടുത്തിയവനെ സമ്മതിക്കണം.

Thursday, January 14, 2016

വരുമാന സര്‍ട്ടിഫിക്കറ്റിനപേക്ഷിച്ചാല്‍ കിട്ടുന്നത് വരവ് കണക്കാക്കിയ സര്‍ട്ടിഫിക്കല്ല, ചെലവ് കണക്കാക്കിയ സര്‍ട്ടിഫിക്കറ്റാണ്

കേരളാ മെഡിക്കല്‍/എ‍ഞ്ചിനീയറിംഗ് എന്‍ട്രന്‍സ് ആദ്യം മുട്ടേണ്ട വാതിലുകള്‍ അമ്മോ കടുകട്ടി
സ്വന്തമായി ഭൂമിയോ വീടോ ഇല്ലാതെ വാടക വീട്ടില്‍ താമസിക്കുന്ന ഒരു ദരിദ്രന്‍ തന്‍റെ മകനെ അടുത്തുള്ള അക്ഷയ കേന്ദ്രത്തില്‍ വരുമാന സര്‍ട്ടിഫിക്കറ്റിനും നോണ്‍ ക്രീമിലെയര്‍ സര്‍ട്ടിഫിക്കറ്റിനും പറഞ്ഞുവിട്ടു.
പറ്റുചീട്ടെവിടെ? അക്ഷയചോദ്യം. (1)
വാടകവീട്ടിലാണ് താമസം. പിന്നെങ്ങനെ പറ്റ്ചീട്ടുകിട്ടാന്‍.
വാടകച്ചീട്ടെവിടെ? അക്ഷയചോദ്യം. (2) ദൈവകൃപയാല്‍ സ്കൂള്‍ രേഖയിലും ആധാര്‍ കാര്‍ഡുകളിലും മുന്‍ വാടക വീടിന്‍റെ മേല്‍വിലാസം കിട്ടിയിട്ടുണ്ട്. പക്ഷെ, ഇപ്പോള്‍ വീട് മാറി പുതിയൊരു വീട്ടിലാണ്. രക്ഷകര്‍ത്താവ് ജനിച്ചത് ഒരു വില്ലേജില്‍. ഇപ്പോള്‍ താമസിക്കുന്നത് മറ്റൊരു വില്ലേജിലും. ഒരു തരത്തില്‍ മല്ലിട്ട് ഓണ്‍ ലൈന്‍ അപേക്ഷ കയറ്റി  വിട്ടു.
അടുത്ത പടി വില്ലേജാഫീസര്‍ വരുമാനം കണക്കാക്കുന്നതാണ്. അത്  കേള്‍ക്കേണ്ടതുതന്നെ.
വില്ലേജാഫീസര്‍ -   പറ്റ് ചീട്ടെവിടെ?
സ്വന്തമായി ഭൂമിയും വീടുമില്ല സാര്‍. കഴിഞ്ഞ വര്‍ഷം കിട്ടിയ വരുമാന സര്‍ട്ടിഫിക്കറ്റ് തുക മറ്റ് പലരുമായി നോക്കുമ്പോള്‍ വളരെ കൂടുതലായിരുന്നു സാര്‍.
വില്ലേജാഫീസര്‍ - അതെങ്ങനെയാണ് കൂടുതലാവുന്നത്. എത്രയാണ് നിങ്ങള്‍ വീട്ടു വാടക കൊടുക്കുന്നത്.   .(നിങ്ങള്‍ കൂട്ടുക)
നിങ്ങള്‍ സ്വയം തൊഴില്‍ ചെയ്യുന്ന കടയ്ക്ക് വാടക എത്രയാണ്  (നിങ്ങള്‍ കൂട്ടുക)
 നിങ്ങളുടെ കറണ്ട് ചാര്‍ജ്  എത്രയാണ്  (നിങ്ങള്‍ കൂട്ടുക)
നിങ്ങളുടെ  കുട്ടികളുടെ വണ്ടിക്കൂലിയും വിദ്യാഭ്യാസ ചെലവുകളും എത്രയാണ്  (നിങ്ങള്‍ കൂട്ടുക)
നിങ്ങളുടെ കുടുംബത്തിന്‍റെ ഭക്ഷണചെലവ് എത്രയാണ്  (നിങ്ങള്‍ കൂട്ടുക) അങ്ങനെ താങ്കളൊന്ന് കൂട്ടിനോക്കിക്കേ. ഇതില്‍നിന്ന് ആയിരമോ രണ്ടായിരമോ മാത്രമേ ഞാന്‍ അധികം കൂട്ടിയിട്ടുള്ളൂ.
ചുരുക്കിപ്പറഞ്ഞാല്‍ വില്ലേജാഫീസില്‍ വരുമാന സര്‍ട്ടിഫിക്കറ്റിനപേക്ഷിച്ചാല്‍ കിട്ടുന്നത് വരവ് കണക്കാക്കിയ സര്‍ട്ടിഫിക്കല്ല, ചെലവ്  കണക്കാക്കിയ സര്‍ട്ടിഫിക്കറ്റാണ്. ഇതൊക്കെ ആരോട് പറയാന്‍. എങ്കിലും എങ്ങനെ പറയാതിരിക്കും.വീടും കൂടുമല്ലാത്തവരെ അക്ഷയകേന്ദ്രം മുതല്‍ ഇങ്ങനെ ഏത്തമിടീക്കല്ലേ സാറന്മാരേ. വീടും കൂടുമൊന്നും ആരും സൌജന്യമായി കൊടുത്തില്ലെങ്കിലും  കുട്ടികളെ പഠിപ്പിക്കാന്‍ വേണ്ട സര്‍ട്ടിഫിക്കറ്റുകള്‍  മനസ്സ് നോവിക്കാതെ പാവങ്ങള്‍ക്ക് കൊടുക്കാനുള്ള നടപടിയെങ്കിലും ഉണ്ടായിരുന്നെങ്കില്‍ എത്ര നന്നായിരുന്നു.

അന്യായക്കാരനില്ലാത്ത പരാതികള്‍ പരിഹരിക്കപ്പെടില്ലെന്നത് നാട്ടുനടപ്പായതിനാല്‍
പൊതുജനതാല്പര്യാര്‍ത്ഥം

(ഒപ്പ്)
ഗില്‍ബര്‍ട്ട് കെ എല്‍ കണ്ടച്ചിറ
ഫോണ്‍-9400808142





Friday, January 8, 2016

പി എസ് സി വിജ്ഞാപനം പി എസ് സി വെബ് സൈറ്റില്‍നിന്ന് ആദ്യ ദിവസങ്ങളില്‍ മറച്ചുവയ്ക്കുന്നതെന്തിന്?

പി എസ് സി വിജ്ഞാപനം പി എസ് സി വെബ് സൈറ്റില്‍നിന്ന് ആദ്യ ദിവസങ്ങളില്‍ മറച്ചുവയ്ക്കുന്നതെന്തിന്?
മുകളില്‍ കാണുന്നത് 4 1 16ലെ മനോരമ പത്രത്തില്‍ വന്ന മനോരമയുടെ തന്നെ തൊഴില്‍ വീഥി യുടെ പരസ്യമാണ്. മനോരമ പത്രം കാശ് കൊടുത്ത് വാങ്ങിക്കുന്ന ഉദ്യോഗാര്‍ഥികള്‍തന്നെ തിങ്കളാഴ്ച വീണ്ടും കാശുകൊടുത്ത് തൊഴില്‍വീഥിയും വാങ്ങി കാശ് കളഞ്ഞ് കാത്തിരിക്കാന്‍ തുടങ്ങിയിട്ട് ഇന്ന് വെള്ളിയാഴ്ചയായി. തൊഴില്‍വീഥി വിറ്റ് തീര്‍ന്ന ബുധനാഴ്ച മനോരമ ദിനപ്പത്രം ഇതേ നോട്ടിഫിക്കേഷനുകള്‍ പത്രത്തില്‍ സൌജന്യമായി (ഓശാരമായി) നമുക്ക് വിളമ്പിയും തന്നിരുന്നു. 

മുകളില്‍ കാണുന്നത് ഇന്ന് രാവിലെ ആകാഷയോടെ ലോഗിന്‍ ചെയ്ത ഒരു ഉദ്യാഗാര്‍ത്ഥിയുടെ നോട്ടിഫിക്കേഷന്‍ പേജാണ്. ഇതില്‍ എവിടെ 161 തസ്തിക?


മുകളില്‍ കാണുന്നത് ടി ലോഗിന്‍ ചെയ്ത ഉദ്യോദാര്‍ത്ഥി പി എസ് സി വെബ്സൈറ്റിന്‍റെ മെയിന്‍ പേജില്‍ കയറി നോട്ടിഫിക്കേഷന്‍ ക്ലിക്കിയപ്പോള്‍ കിട്ടിയ പേജിന്‍റെ ദൃശ്യമാണ്.  അവിടെ
ഇങ്ങനെ കാണാം. 
LAST DATE: 03.02.2016
CATEGORY NOS. 479/2015 TO 639/2015

ഇതില്‍ ക്ലിക്കിയാല്‍ ബാക്ക് പേജിലേക്ക് പോകും. പിന്നെ എവിടെയാണ് വിജ്ഞാപനം വായിക്കേണ്ടത്? 
പി എസ് സി യുടെ ഔദ്യോഗിക വെബ് സൈറ്റില്‍ പ്രസിദ്ധീകരിക്കുന്നതിനുമുമ്പ് വിജ്ഞാപനത്തിന്‍റെ പൂര്‍ണ്ണരൂപം ഉദ്യോഗാര്‍ത്ഥികള്‍ക്ക് വിറ്റ് കാശ് വാരാന്‍ മാധ്യമങ്ങള്‍ക്ക് ചോര്‍ത്തിക്കൊടുക്കുന്ന തൊഴില്‍ മാധ്യമ-പി എസ് സി അവിശുദ്ധ കൂട്ടുകെട്ട് ഉണ്ടെങ്കില്‍ അന്വേഷിച്ച് നടപടിയെടുക്കണമെന്ന് പി എസ് സി ചെയര്‍മാനോടും സംസ്ഥാന സര്‍ക്കാരിനോടും താഴ്മയായി അപേക്ഷിക്കുന്നു.

എന്ന് 

പൊതുജന താല്പര്യാര്‍ത്ഥം
ഗില്‍ബര്‍ട്ട് കെ എല്‍ കണ്ടച്ചിറ
ഫോണ്‍-9400808142