Friday, August 2, 2019

നിങ്ങളുടെ വരിക്കാര്‍ നായ്ക്കളല്ല. മനുഷ്യരാണ്.

മുന്‍നിര ദൃശ്യ -ശ്രാവ്യ മാധ്യമങ്ങള്‍ വിസര്‍ജ്ജ്യം വിളമ്പരുത്. നിങ്ങളുടെ വരിക്കാര്‍ നായ്ക്കളല്ല. മനുഷ്യരാണ്.

എന്‍റെ കുഞ്ഞുനാളില്‍ എന്‍റെ നാട്ടില്‍,  വീട്ടില്‍ കക്കൂസ് ഉണ്ടെങ്കിലും കുട്ടികളും  മുതിര്‍ന്നവരില്‍ ചിലരെങ്കിലും സ്വന്തം പുരയിടത്തിലോ, ആള്‍പ്പാര്‍പ്പില്ലാത്ത മരക്കമ്പുവിളകളിലെ രണ്ട് മരക്കമ്പുകള്‍ക്കിടയിലോ കണ്ണടച്ചിരുന്ന്  ആരും കാണാതെ  രണ്ടിനുപോയിട്ടുള്ളവരാണ്. അങ്ങനെയായിരിക്കാം "വെളിക്കിറങ്ങുക" എന്ന വാക്ക് രൂപപ്പെട്ടത്.  ഇന്നാരും വെളിക്കിറങ്ങാറില്ല. "അകത്തിറങ്ങുന്നവര്‍" ആയി മാറി നാം.    ഈ വെളിക്കിറങ്ങുന്നതൊക്കെ നാട്ടിലുള്ള നായ്ക്കള്‍  ഭക്ഷിച്ച് തൃപ്തരാകുമായിരുന്നു. അങ്ങനെ വെളിക്കിറങ്ങുമ്പോള്‍, തലേന്ന് കഴിച്ച  പച്ചത്തക്കാളിയുടെ കുരു, സ്കൂള്‍ വിട്ടുവന്ന് വാട്ടിയ ചീനിയോടൊപ്പം കഴിച്ച  പഴുത്ത പച്ചമുളകിന്‍റെ കുരു എന്നിവ ആ മണ്ണില്‍കിടന്ന് കിളിര്‍ത്ത് നല്ല തക്കാളിയും പച്ചമുളകുമൊക്കെ പിടിക്കുന്നത് അനുഭവത്തില്‍ ഞാന്‍ കണ്ടിട്ടുണ്ട്. 
ഞാനിത് പറയാന്‍ കാരണം കഴിഞ്ഞ മൂന്ന് ദിവസമായി മനോരമ പത്രത്തില്‍ കണ്ട ഒരേ വാര്‍ത്തയുടെ തുടര്‍ച്ചാവതരണവും അതിന് മനോരമ നല്‍കിയ അമിത പ്രാധാന്യവും ആണ്. ഈ മൂന്ന് നാല് ദിവസമായി മനോരമയുടെ താരം എന്‍റെ നാട്ടുകാരനായ എനിക്ക് ഏറെ പ്രിയങ്കരനായ മൊട്ടജോസ് എന്ന അപരനാമത്തില്‍ അറിയപ്പെടുന്ന ജോസിന്‍റെ വാര്‍ത്തകളാണ്.  ഈ  ജോസ് മനോരമയിലും മറ്റ് പത്രങ്ങളിലും ഇതുപോലെ നിറഞ്ഞുനില്‍ക്കാന്‍ തുടങ്ങിയത് ഇന്നും ഇന്നലെയും അതിന്‍റെ തലേന്നും മാത്രമല്ല. മൂന്ന് ദശാബ്ദമായിക്കാണും ബഹിര്‍കോളം ബോക്സ് വാര്‍ത്ത ഫുള്‍ സൈസ് ഫോട്ടോവച്ച് അച്ചടിക്കാന്‍ മനോരമകള്‍  തുടങ്ങിയിട്ട്. ചുമ്മാതല്ല ജോസ് ഈ പണിയില്‍ ഉറച്ചുനില്‍ക്കുന്നത്. ഇതില്‍പ്പരം വാര്‍ത്താ പ്രാധാന്യം.  മറ്റേത് പണിക്ക് കിട്ടും.   ഇതിന്‍റെ ഒരംശം വാര്‍ത്താ പ്രാധാന്യം ലഭിക്കാത്ത നല്ലതുചെയ്ത എത്രയോ മന്ത്രിമാരുണ്ട് നമ്മുടെ സംസ്ഥാനത്ത്. കിട്ടിയാല്‍തന്നെ ഏറിയാല്‍ 5 വര്‍ഷം. പിന്നെ വിസ്മൃതിയില്‍. എന്‍റെ നാട്ടില്‍ത്തന്നെ ദാരിദ്ര്യത്തില്‍ വളര്‍ന്ന് പഠിച്ച് ഐ.എ.എസ്. നേടി അയല്‍ സംസ്ഥാനത്ത് ചീഫ് സെക്രട്ടറിവരെയായി വിരമിച്ച് രാഷ്ട്രീയപ്രവേശനം നടത്തി അവിടെ മന്ത്രിയായി... വൈ.എം.സി.എ.യുടെഅഖിലേന്ത്യാ സാരഥിയായ ഒരു മനുഷ്യന്‍ ഇന്നുമുണ്ട്. ഒരു വിവാദത്തില്‍പ്പെട്ടപ്പോള്‍ പത്രക്കാര്‍ തിരക്കിവന്നതല്ലാതെ മറ്റെന്ത് പ്രാധാന്യമാണ് മനോരമകള്‍ ഇക്കാലമത്രയും ഈ വ്യക്തിക്ക് നല്‍കിയിട്ടുള്ളത്? അതുപോലുള്ള വ്യക്തികളെ വലുതാക്കി പത്രങ്ങള്‍ അവതരിപ്പിച്ചിരുന്നെങ്കില്‍ എത്രയോപേര്‍ക്ക് അത് പ്രചേദനമായേനെ.
വിവാദത്തില്‍പ്പെട്ടതുകൊണ്ടുമാത്രം ഏറെക്കാലം നിറഞ്ഞുനിന്ന കെ. ബാബു ഇന്നെവിടെ.  ഇന്ന് ഒരു വിവാദവുമില്ലാത്തതിനാല്‍  ഉമ്മന്‍ചാണ്ടിയെവിടെ? ഒരു പത്രവും കാണില്ല. ..മാത്രമല്ല നല്ലതിനെ ഒരിക്കലും വലുതായിക്കാണാന്‍ "മനോരമകള്‍"ക്ക് ഒരിക്കലും തോന്നാറില്ല. അതിന് ഒരു ചെറിയ ഉദാഹരണമാണ് ഇന്നത്തെ  മനോരമയിലെ  ജോസ് വാ‍ര്‍ത്തയും ടി.കെ.എം.എഞ്ചിനീയറിംഗ് കോളേജ് നിര്‍മ്മിച്ച് നല്‍കിയ വീടുകളുടെ താക്കോല്‍ദാനചടങ്ങിന്‍റെ വാര്‍ത്തയും. മൊട്ടയ്ക്ക് പുട്ടിന്‍റെ വലിപ്പം... താക്കോല്‍  വെറും  പീരയും... വാര്‍ത്തകള്‍ ഞാന്‍ വിശദീകരിക്കുന്നില്ല. പച്ചയ്ക്ക് വിളമ്പുന്ന തത്തുല്യവും വിസര്‍ജ്ജനപരവുമായ  ഇത്തരം കളര്‍ഫുള്‍  ബഹുകോളം വാര്‍ത്തകള്‍  വായിച്ചാല്‍ പച്ചത്തക്കാളിയും പഴുത്തമുളകുംപോലെ ചില മനസ്സുകളില്‍ ചില വിഷവിത്തുകള്‍ പൊട്ടിമുളയ്ക്കും. ധാരാളം ഫലം കായ്ക്കും. അത് വീണ്ടും വാര്‍ത്തയാക്കാം. എന്താല്ലേ?
വാല്‍ക്കുറി:   ഊട്ടുന്നവന്‍ അറിഞ്ഞില്ലെങ്കിലും ഉണ്ണുന്നവന്‍ അറിഞ്ഞ്  ഈണ് നിര്‍ത്തിയാല്‍ മതി. നാട് നന്നാവും.

No comments: