Sunday, November 2, 2014

കണ്ടച്ചിറ: ഇന്ന് ഞാൻ! നാളെ നീ!

കണ്ടച്ചിറ: ഇന്ന്  ഞാൻ! നാളെ നീ!

കണ്ടച്ചിറ പള്ളിയുടെ സെമിത്തേരിയുടെ കവാടത്തിൽ എഴുതി വച്ചിരുന്ന  ഒരു വാക്യമുണ്ട്. "ഇന്ന്  ഞാൻ! നാളെ നീ"! ഓരോ നിമിഷവും നാം സെമിത്തേരിയിൽ കയറുമ്പോൾ പരേതരായ  മാതാപിതാക്കൾ  മക്കളോട്  പറയുന്നില്ലേ "ഇന്ന്  ഞാൻ! നാളെ നീ"! ഓരോ നിമിഷവും നാം സെമിത്തേരിയിൽ കയറുമ്പോൾ പരേതരായവർ സ്വസഹോദരങ്ങളോടു പറയുന്നില്ലേ "ഇന്ന്  ഞാൻ! നാളെ നീ"! ഓരോ നിമിഷവും നാം സെമിത്തേരിയിൽ കയറുമ്പോൾ പരേതരായ മക്കൾ മാതാപിതാക്കളോട് പറയുന്നില്ലേ "ഇന്ന്  ഞാൻ! നാളെ നീ"!

കണ്ടച്ചിറ പള്ളികെട്ടുമായി ബന്ധപ്പെട്ട ദൌർഭാഗ്യകരമായ സംഭവങ്ങളുടെ വെളിച്ചത്തിൽ ചില കാര്യങ്ങൾ പറയട്ടെ.

ഏതൊരു സംഘടനാ നടത്തിപ്പിലും വളരെ കാതലായ ഒരു കാര്യമാണ് ഭൂരിപക്ഷാഭിപ്രായം മാനിക്കുക  എന്നത്. ഏതൊരു കൂട്ടായ്മയിലും ഒന്നിലേറെ അഭിപ്രായങ്ങൾ ഉയർന്നു വരിക സ്വാഭാവികം. എന്നാൽ നടപ്പിലാക്കുക ഭൂരിപക്ഷാഭിപ്രായമല്ലേ. രാഷ്ട്രീയത്തിലായാലും മന്ത്രി സഭകളിലായാലും സംഘടനകളിലായാലും മതങ്ങളിലായാലും അതല്ലേ കീഴ്‌വഴക്കം. ഭൂരിപക്ഷാഭിപ്രായത്തോട് കടുത്ത വിയോജിപ്പുള്ളവർ ഒന്നുകിൽ സംഘടന  വിട്ടുപോകും. വിട്ടുപോകാതെ കലാപത്തിനു നിന്നാലോ?  സുഗമമായ സംഘടനാ നടത്തിപ്പിന് ആദ്യം ഉപദേശിക്കും.. തുടർന്ന് ശാസിക്കും. തുടർന്നും കലാപത്തിനു നില്ക്കുന്നവരെ  പുറത്താക്കും. ഇതാണ് ഏതൊരു സംഘനയുടെയും പ്രവർത്തന രീതി.

കണ്ടച്ചിറ പള്ളികെട്ടുന്നതിൽ ഒന്നിലേറെ അഭിപ്രായങ്ങൾ ഉയർന്നു വന്നത് സ്വാഭാവികം. എന്നാൽ നടപ്പിലാക്കേണ്ടത് ഭൂരിപക്ഷാഭിപ്രായമല്ലേ. ഇവിടെയും ഭൂരിപക്ഷാഭിപ്രായത്തിനു എതിരായി നിരന്തരം കലാപമുണ്ടാക്കുന്നവരെ മറ്റെന്താണ് ചെയ്യേണ്ടത്? അടിയന്തിരമായി പള്ളി പൊതുയോഗം കൂടി തീരുമാനമെടുക്കുകയും മെത്രാനച്ചനോട് അപേക്ഷിക്കുകയും ചെയ്തുകൂടെ?

സെമിത്തേരിക്കു പുറത്തായ കുടുംബങ്ങൾ എവിടെ തിരി കത്തിക്കും എന്നൊരു ചോദ്യം കേട്ടു
സെമിത്തേരിക്കകത്തു അറകളിൽ ആദ്യം ആദ്യം അടക്കപ്പെട്ടു ക്രമപ്രകാരം നീക്കപ്പെട്ടുകൊണ്ടിരിക്കുന്ന പരേതരുടെ കുടുംബങ്ങൾ ഇന്നലെയും ഇന്നും സെമിത്തേരിക്കുള്ളിൽ എവിടെയെങ്കിലും തിരി കത്തിച്ചില്ലേ. മുൻ വർഷങ്ങളിൽ തിരി കത്തിച്ചില്ലേ. പണ്ട് മണ്‍കുഴികളിൽ അടക്കപ്പെട്ട എത്രയോ പാവപ്പെട്ടവരെ തോണ്ടി മാറ്റി സമ്പന്നരുടെ മണിമേട പോലെയുള്ള കല്ലറകൾ ഉയർന്നിരിക്കുന്നു. നീക്കപ്പെട്ട ആ പാവങ്ങളുടെ ബന്ധുക്കൾ കുഴിയില്ല എന്ന് പറഞ്ഞു ഇന്നുവരെയും സ്മരണ മറന്നുവോ?

പുതിയ പള്ളിക്ക് എതിരായി പറയുന്ന ഒരു കാര്യം പാർക്കിംഗ് സൗകര്യം കുറയും എന്നതാണ്. നൂറു കണക്കിന് വാഹനങ്ങൾ വരുന്ന തുയ്യം പള്ളിക്കും പുല്ലിചിറ പള്ളിക്കും എവിടെയാണ് പാർക്കിംഗ് സൗകര്യം. കണ്ടച്ചിറ സ്കൂൾ ഗേറ്റു തുറന്നിട്ടാൽ നമുക്ക് പാർക്കിംഗ് സൌകര്യം ധാരാളമായി. പിന്നെന്തിനു ടെൻഷൻ!

 ഇക്കാര്യങ്ങളിൽ ഉടൻ ഇടവക പൊതുയോഗം കൂടി ഉചിതമായ തീരുമാനമെടുക്കട്ടെ. അതിൽ സംസാര ശേഷിയുള്ള കുഞ്ഞുങ്ങൾ മുതൽ വല്ല്യമ്മച്ചിമാരും വല്ല്യപ്പച്ചന്മാരുംവരെ സ്വതന്ത്രമായി
അനുകൂലിച്ചോ പ്രതികൂലിച്ചോ അഭിപ്രായം പറയട്ടെ.

16 വയസ്സിൽ പാകിസ്താനിലെ മലാല എന്ന ഒരു മുസ്ലിം പെണ്‍കുട്ടിക്ക് യു .എന്നിൽ സംസാരിക്കാമെങ്കിൽ കണ്ടച്ചിറയിലെ ഓരോ പെണ്‍കുട്ടിക്കും ഓരോ ആണ്‍കുട്ടിക്കും കണ്ടച്ചിറ പള്ളി പൊതു യോഗത്തിൽ അഭിപ്രായം പറയാൻ  അവസരം നല്കേണ്ടിയിരിക്കുന്നു. കാരണം അവരാണ് പള്ളിയുടെ നാളത്തെ അവകാശികൾ!

12 വയസുള്ള ബാലനായ യേശുവല്ലേ ജറുസലേം ദേവാലയത്തിൽ ഉപാധ്യായന്മാരുടെ ഇടയിലിരുന്നു അവർ പറയുന്നത് കേൾക്കുകയും അവരോടു ചോദ്യങ്ങൾ ചോദിക്കുകയും ചെയ്തത്.

ഫാത്തിമായിൽ മറിയതിന്റെ വലിയ സന്ദേശം കിട്ടിയത് കുട്ടികൾക്കല്ലേ.

വലിയ ഗോലിയാത്തിനെ കീഴ്പെടുത്തിയത് ബാലനായ ദാവീദായിരുന്നില്ലേ?

നന്മയ്ക്കെതിരെ ഉയരുന്ന ഗോലിയാത്തുകൾക്കെതിരെ കണ്ടച്ചിറയിലെ
അനേകം കുഞ്ഞു ദാവീദുമാരുടെ ശബ്ദം ആകാശത്തിൽ അലയടിക്കട്ടെ.

അഭിപ്രായം പറയുമ്പോൾ ആരും ആരെയും കണ്ണുരുട്ടാതിരിക്കട്ടെ.
ആരും ആർക്കെതിരെയും മുഷ്ടി ചുരുട്ടാതിരിക്കട്ടെ.
ആരും ആരെയും ഭയപ്പെടാതിരിക്കട്ടെ.
ദൈവത്തെയല്ലാതെ!

ഭാരതമെന്നു കേട്ടാലഭിമാനപൂരിതമാകണമന്തരംഗം.
കണ്ടച്ചിറയെന്ന് കേട്ടാലോ തിളയ്ക്കണം.............

കണ്ടച്ചിറയിൽ പുതിയ പള്ളി സ്വപ്നം കാണുന്ന ഓരോ വിശ്വാസിയുടെയും
ഉറ്റ സ്നേഹിതൻ

ഗിൽബർട്ട് കെ. എൽ. കണ്ടച്ചിറ 
9400808142


No comments: