Saturday, November 23, 2013

മുഖ്യമന്ത്രിയുടെ ജനസമ്പർക്ക പരിപാടിയിലേക്ക് ഒരു തുറന്ന അപേക്ഷ.

മുഖ്യമന്ത്രിയുടെ ജനസമ്പർക്ക പരിപാടിയിലേക്ക് ഒരു തുറന്ന അപേക്ഷ.
പ്രേഷിതൻ,
ഗിൽബർട്ട്  കെ. എൽ
"ബ്ലോഗർ" (സ്നേഹിതൻ)
http://alphakaricode.blogspot.com/
e-mail: alphakaricode@gmail.com
ആൽഫാ പ്രിന്റെഴ്സ്
വിമ്പി കോംപ്ലക്സ്‌ , കരിക്കോട്‌
കൊല്ലം -691005
ഫോണ്‍: 9400808142

സ്വീകർത്താവ് ,
ശ്രീ. ഉമ്മൻ  ചാണ്ടി
ബഹു: മുഖ്യമന്ത്രി
കേരളം.

സർ,
ആധാർ നമ്പറിന്റെ കാര്യത്തിൽ ഇങ്ങനെ ജനത്തെ ബുദ്ധിമുട്ടിക്കരുതേ...

LPG ഗ്യാസ് , വിവിധ സ്കോളർഷിപ്പുകൾ, ബാങ്ക് അക്കൗണ്ട്‌ ഓപ്പണിംഗ്, വിദ്യാഭ്യാസ മേഖലയിൽ LKG മുതൽ എല്ലാ തലങ്ങളിലും തുടങ്ങി ആവശ്യത്തിനും അനാവശ്യത്തിനും ആധാർ വേണമെന്ന്  നിർബന്ധമാണുപോലും! LPG  ഗ്യാസിനു ആധാർ നിർബന്ധിക്കരുതെന്നു മാത്രമേ  കോടതി. പറഞ്ഞിട്ടുള്ളൂ. ആധാരില്ലാത്തവർക്ക്  ഗ്യാസ് കൊടുക്കണം എന്ന് കോടതി പറഞ്ഞിട്ടില്ലത്രെ.. ആധാറിനായി ജനത്തിന്റെ ഫോട്ടോയും മറ്റു വിവരങ്ങളും ശേഖരിച്ചത്  കേന്ദ്ര സർക്കാർ ആണല്ലോ? . ഇതിന്റെ നടപടികൾ പൂർത്തിയാക്കി യഥാസമയം ജനത്തിന് വിതരണം ചെയ്യേണ്ട ഏജൻസിയും സർക്കാർ തന്നെയല്ലേ ?. പെട്രോളിയം കമ്പനിക്കാരും വിവിധ ബാങ്കുകളും ആധാർ ചോദിച്ചു ജനത്തെയിട്ടു ഓടിക്കുന്നത് അവരുടെ ഒരു ഹോബി ആണെന്ന് ആശ്വസിക്കാം. പക്ഷെ, ഈ ആധാർ യഥാസമയം വിതരണം ചെയ്യേണ്ട സർക്കാർ തന്നെ, സർക്കാരിന്റെ ഗുരുതര വീഴ്ചമൂലം മാത്രം തപാലിലോ ഇ-ആധാർ വഴിയോ ആധാർ കാർഡു ലഭിക്കാത്ത LKG  കുട്ടിക്കു മുതൽ ഉപരി പഠനം വരെ സർക്കാർ സ്കൂളിലെ രജിസ്റ്ററിൽ കൊളളിക്കാൻ  എന്നു തുടങ്ങി  പെൻഷൻ കിട്ടി മാത്രം കഞ്ഞികുടിക്കുന്ന  110 കഴിഞ്ഞ വല്യമ്മച്ചിമാരെവരെ പെൻഷൻ തുടങ്ങി എല്ലാ സർക്കാർ സേവനങ്ങൾക്കും ആധാർ നിർബന്ധിക്കുന്നത് യുക്തിക്ക് നിരക്കാത്ത കാര്യം തന്നെ. തന്മൂലം ആധാർ കിട്ടാത്ത ജനങ്ങൾ അനുഭവിക്കുന്ന മാനസിക സമ്മർദ്ദം; ഉറക്കമില്ലായ്മ, ഭക്ഷണത്തോടുള്ള വിരക്തി,  ഇതൊക്കെ ആരും കണ്ടില്ലെന്നു നടിക്കുന്നത് മഹാ കഷ്ടം തന്നെ.   ഈ എളിയവന്റെ അറിവിലുള്ള ജനങ്ങളിൽ മഹാഭൂരിപക്ഷവും അധാർ എൻട്രോൾമെന്റ്  നടത്തിയവരാണ്. ഒന്നല്ല! പലതവണ! ഫലം തഥൈവ! ആധാർ ആവശ്യം മുന്നിൽക്കണ്ട ആരും എൻട്രോൾമെന്റ് എടുക്കാത്തവരില്ല. ആധാർ എൻട്രോൾമെന്റ് നടത്തിയവരുടെ മുഖം, കണ്ണ്, കൈവിരൽ തുടങ്ങി എല്ലാവിവരങ്ങളും എൻട്രോൾമെന്റ് ഡാറ്റയിൽ റിക്കോർഡ്  ചെയ്യപ്പെട്ടിട്ടുണ്ടല്ലോ.. ആകയാൽ എൻട്രോൾമെന്റ് നടത്തിയ എല്ലാവർക്കും ആധാർ തപാലിലോ ഇ-ആധാർ വഴിയോ ലഭിക്കുന്നതുവരെ എൻട്രോൾമെന്റ് നമ്പർ സ്വീകരിച്ചുകൊണ്ട് എല്ലാവിധ സേവനങ്ങളും ലഭ്യമാക്കണമെന്നും അങ്ങനെ വൃദ്ധജനങ്ങളുടെ മാനസികാരോഗ്യം വീണ്ടെടുക്കണമെന്നും വിനയപുരസ്സരം അങ്ങയോടപേക്ഷിക്കുന്നു.
ഇന്ന്  നവംബർ 23. നവംബർ 30 അടുക്കുംതോറും ഇവരുടെ ടെൻഷൻ കൂടികൊണ്ടെയിരിക്കുന്നു.
അങ്ങയുടെ ജനസമ്പർക്ക പരിപാടിയിൽ ആധാർ കാർഡു കിട്ടാത്തവരെ കൈ ഉയർത്തിച്ചു ഒരു നിമിഷം  മാറ്റി നിർത്തി സംസാരിച്ചാൽ അവരുടെ മാനസിക നില അങ്ങേയ്ക്ക്  നേരിട്ട് മനസിലാകും. ആധാർ കിട്ടാത്ത ആയിരക്കണക്കിന് പേർക്കുവേണ്ടി ആധാർ കിട്ടാത്ത അനേകരുടെ  മാനസിക നില ദിവസവും നേരിട്ട് മനസിലാക്കുന്ന ഒരു വ്യക്തി എന്ന നിലയിൽ  ഇതെഴുതുന്ന ഞാൻ ഒരു കാര്യം വളരെ സന്തോഷത്തോടെ പറഞ്ഞു കൊള്ളട്ടെ. ഇ-ആധാർ കിട്ടിയ ഒരു ഭാഗ്യവാനാണ് ഞാൻ. എങ്കിലും എല്ലാവരും സന്തോഷിക്കട്ടെ എന്ന് മാത്രം ആശിച്ചുകൊണ്ട്‌,


വലിയ പ്രതീക്ഷയോടെ,

ഗിൽബർട്ട്  കെ. എൽ 

No comments: