Thursday, March 23, 2017

നാട് നന്നാവാന്‍ ഇനി രണ്ടേയുള്ളു മാര്‍ഗ്ഗം.

കേരളത്തിലെ "പ്രമുഖ" പത്രങ്ങളോട് കേണുവീണൊരപേക്ഷ.
കേരളത്തിലെ പ്രമുഖ മനോരമ, പ്രമുഖഭൂമി, പ്രമുഖ കൌമുദി തുടങ്ങി പ്രമുഖ ദിനപ്പത്രങ്ങളെല്ലാം ഇനിമുതല്‍ ദിനപ്പത്രം   ഫാമിലി പതിപ്പ്, കൊമേഴ്സ്യല്‍ പതിപ്പ് എന്ന് രണ്ടായി തിരിച്ച് അച്ചടിച്ച് വിതരണം ചെയ്താല്‍ വളരെ നന്നായിരുന്നു. കൊമേഴ്സ്യല്‍ പതിപ്പിന് ആകെ ചെയ്യേണ്ട മാറ്റം ഒന്നു മാത്രമേ ഉള്ളു. തലക്കെട്ടിനോടൊപ്പം കൊമേഴ്സ്യല്‍ പതിപ്പ് എന്നുകൂടി അച്ചടിക്കുക. ആയത് ചായക്കടകളിലും ബാര്‍ബര്‍ഷോപ്പുകളിലും മറ്റ് വാണിജ്യ-വ്യാപാര സ്ഥാപനങ്ങളിലും മാത്രം  വിതറണം ചെയ്യുക. ദയവായി വീടുകളില്‍ വിതറണം ചെയ്യാതിരിക്കുക.  ഫാമിലി പതിപ്പില്‍ തലക്കെട്ടില്‍ ഫാമിലി പതിപ്പ് എന്ന് മാത്രം കൊടുത്താല്‍പോരാ. ചരമപ്പേജിനെ വെല്ലുന്ന പീഢനപേജുകളും സകല മസാല വാര്‍ത്തകളും ഒഴിവാക്കുക. കൂടാതെ    മോഷണം, പിടിച്ചുപറി ആതിയായവയുടെ എ-ഇസഡ് വിശദീകരണവും കുറ്റവാളികളുടെ കളര്‍ഫുള്‍ ഫോട്ടോ ഇട്ട് പ്രോത്സാഹിപ്പിക്കലും നിര്‍ത്തുകയും ചെയ്യണം. കാശിനുവേണ്ടി എന്തു പരസ്യവും പ്രസിദ്ധീകരിക്കുന്നത് നിര്‍ത്തലാക്കുക. നന്മയുള്ള വാര്‍ത്തകളും വിദ്യാര്‍ത്ഥികള്‍ക്കും ഉദ്യോഗാര്‍ത്ഥികള്‍ക്കും ഉപകാരപ്രദമായ വാര്‍ത്തകളും ധാരാളം ഉള്‍പ്പെടുത്തുക. പേജ് നിറയ്ക്കാന്‍ ആരോഗ്യത്തിന് ഹാനികരമായ കളറുകളും മസാലകളും ഉള്‍പ്പെടുത്താതെ അക്ഷരത്തിന്‍റെ വലുപ്പം കൂട്ടാം.  എന്നെപ്പോലെയുള്ളവര്‍ക്ക്   കണ്ണാടി വാങ്ങാതെ വായിക്കാന്‍ എളുപ്പവുമാകും. സത്യസന്ധമായതും വിശ്വാസയോഗ്യവുമായ പരസ്യങ്ങള്‍ മാത്രം ഉള്‍പ്പെടുത്തുക. കാരണം വായനക്കാരന്‍ ഈ പരസ്യങ്ങളും നിങ്ങളില്‍നിന്ന് കാശുകൊടുത്താണ് വാങ്ങി വായിക്കുന്നത്. എന്‍റെ വീടിന്‍റെ മുറ്റത്ത് രണ്ടുവര്‍ഷം മുമ്പ് വീണുകിടന്ന ഒരു ജമന്തിപ്പൂ അവിടെക്കിടന്ന് ഉണങ്ങി മണ്ണില്‍ ഒളിച്ച് ദിവസങ്ങളും മാസങ്ങളും അങ്ങനെ കിടന്നുകാണും. മഴപെയ്തപ്പോള്‍ അതില്‍ ഏതാനും വിത്തുകള്‍ കിളിച്ചു. വളര്‍ന്ന് പൂ പിടിച്ചു. സൌരഭ്യം പരത്തി. ആ ചെടികള്‍ ഉണങ്ങിപ്പോയെങ്കിലും അതില്‍നിന്നും വീണ വിത്തുകള്‍ മണ്ണില്‍ ഒളിക്കുകയും അടുത്ത മഴയത്ത് കിളിര്‍ത്ത് മുറ്റം നിറയെ ജമന്തിച്ചെടികള്‍ നിറയുകയും ചെയ്തു. അതുപോലെയാണ് പ്രമുഖ പത്രങ്ങള്‍  എന്ന വിഷവിത്ത്  നമ്മുടെ മുറ്റത്ത് വിതറുമ്പോഴും സംഭവിക്കുന്നത്. ജമന്തി സൌരഭ്യം പരത്തിയെങ്കില്‍ പ്രമുഖപത്രങ്ങള്‍ പുറപ്പെടുവിക്കുന്നത് കൊടുംവിഷക്കായ്കളാണ്. ആ വിഷക്കായ്കള്‍ക്കിരകളായവരെ നാളെ പുതിയ വാര്‍ത്ത ആക്കുക. അത് വിറ്റ് കാശാക്കുക.  ചര്‍ച്ച ചെയ്യുക. നമ്മെ വീണ്ടും വീണ്ടും വഷളാക്കുക. വെറും കച്ചവടത്തിന്‍റെ ഭാഗമാകരുത് നല്ല പാഠവും മറ്റും. വിഷപാത്രത്തിലല്ല നല്ലപാഠം വിളമ്പേണ്ടത്.  അതിനാല്‍ നമുക്ക് കൈകോര്‍ക്കാം നല്ലൊരു നാടിനായി.  നാട് നന്നാവാന്‍ ഇനി രണ്ടേയുള്ളു  മാര്‍ഗ്ഗം. (ഒന്ന്) പ്രമുഖ പത്രങ്ങള്‍ നല്ലതുമാത്രം വിതറുക. അല്ലെങ്കില്‍   (രണ്ട്) നാം  പ്രമുഖ പത്രങ്ങളെ വീട്ടില്‍നിന്നും പടിയടച്ച് പിണ്ടം വയ്ക്കുക.
നല്ലതു കാണുവാന്‍.... നല്ലതു കേള്‍ക്കുവാന്‍.... ഒത്തിരി ആശയോടെ,
ഗില്‍ബര്‍ട്ട് കെ. എല്‍. കണ്ടച്ചിറ
9400808142

Saturday, March 18, 2017

യൌസേപ്പ് പിതാവിന്‍റെ തിരുന്നാളും ചില ചിന്തകളും

ഇത് മാര്‍ച്ച് മാസം. വി. യൌസേപ്പ് പിതാവിന്‍റെ വണക്കമാസം. നാളെ  മാര്‍ച്ച് 19 .   യൌസേപ്പ് പിതാവിന്‍റെ തിരുന്നാള്‍. നാളെ മിക്ക ദേവാലയങ്ങളിലും യൌസേപ്പ് പിതാവിന്‍റെ ആഘോഷമായ തിരുനാളും സ്നേഹവിരുന്നും ഉണ്ടാകും. നല്ല ആ  മാതൃക പിന്തുടര്‍ന്നാണല്ലോ ഇന്ന് മിക്ക ക്ഷേത്രങ്ങളിലും അന്നദാനവും സമൂഹസദ്യയും നടക്കുന്നത്. എന്‍റെ കുഞ്ഞുനാള്‍ മുതല്‍ ഞാന്‍  വീട്ടിലുണ്ടായിരുന്ന കാലംവരെയും ഞാന്‍ കണ്ടിട്ടുള്ള, അനുകരിച്ചിട്ടുള്ള ഒരു ശീലമുണ്ട്. തിരുനാളിന് ആവശ്യമായ വെള്ളം വീടുകളില്‍നിന്നും കുടംനിറച്ച് പള്ളിയില്‍ എത്തിക്കുക. എത്രയോ വര്‍ഷങ്ങള്‍ ഞാനതു ചെയ്തിട്ടുണ്ട്. ഇന്നാണ് അതിന്‍റെ അര്‍ത്ഥവും വ്യാപ്തിയും മനസ്സിലാക്കാന്‍ കഴിയുന്നത്. അന്ന് ദൈവം ദാനമായി തന്നതിന്‍റെ നന്ദിയും വെള്ളം കുടി മുട്ടിക്കരുതേ എന്ന പ്രാര്‍ത്ഥനയുമായിരുന്നില്ലേ അത്. ഇന്ന് ഒരു ലിറ്റര്‍ വെള്ളത്തിന്‍റെ വില 15 രൂപ. ഇക്കഴിഞ്ഞ ദിവസങ്ങളില്‍ എന്‍റെ അടുത്ത പ്രദേശത്ത് ഒരു ടാങ്ക് വെള്ളം (500 ലിറ്റര്‍) വിതരണത്തിന്  വില 150 മുതല്‍ 300 രൂപവരെയായിരുന്നു. അന്ന് കുടവും വെള്ളവും വീട്ടില്‍നിന്നും  പള്ളിവരെ (കണ്ടച്ചിറ) തോളില്‍ ചുമന്നതിന്‍റെ ഫലം,  കഴിഞ്ഞ 19 വര്‍ഷമായി മാറി മാറി താമസിച്ച വീടുകളിലൊക്കെ സമൃദ്ധമായി നല്ല വെള്ളം കിട്ടിഎന്നതും ഇപ്പോഴും കിട്ടുന്നു എന്നതുമാണ്.  അപ്പോള്‍ നമുക്ക് നന്ദിചൊല്ലി തീര്‍ക്കുവാന്‍ വാക്കുകള്‍ മാത്രം പോരാ. ഇനിയും കുടം നിറച്ചുതന്നെ കൊടുക്കണ്ടേ?
ഇനി സ്നേഹവിരുന്നില്‍ നമുക്ക് അല്പംകൂടി കടന്ന് ചിന്തിക്കേണ്ട സമയം കഴിഞ്ഞില്ലേ എന്നൊരു ചിന്ത. നമ്മുടെ സ്നേഹവിരുന്ന് കഴിയുമ്പോള്‍ മിക്ക ദേവാലയങ്ങളിലും ധാരാളം അരിയും പലവ്യജ്ഞനങ്ങളും പച്ചക്കറികളും അധികം വരാറുണ്ട്. ഇവ നാം ലേലം വിളിച്ച് കൊടുക്കുകയാണ് പതിറ്റാണ്ടുകളായി നമ്മുടെ  പതിവ്. ഇക്കുറി അതിനൊരു മാറ്റം വരുത്തിക്കൂടെ. അധികം വരുന്ന അരിയും പലവ്യജ്ഞനങ്ങളും മറ്റ് ഉപകരണങ്ങളും  ലേലം വിളിക്കാതെ വൈദീകന്‍ ആശീര്‍വദിച്ച് എല്ലാവര്‍ക്കും അല്പംവീതം നേര്‍ച്ചയായി  കൊടുത്തുകൂടെ? ദാനമായി കിട്ടിയത് ദാനമായി കൊടുക്കാന്‍ ദേവാലയംതന്നെ മാതൃക കാണിക്കുന്നതല്ലേ വിശ്വാസജീവിതം?
ഇവിടെ നിറുത്താം. ഒരുതരം.... രണ്ടുതരം.... മൂന്നുതരം.....
ഇതു വായിക്കുന്ന ഏതെങ്കിലും വൈദീകരോ അജപാലനസമിതി അംഗങ്ങളോ ഇക്കാര്യത്തില്‍ മാതൃക കാട്ടാന്‍ മുന്നോട്ടുവരുമോ? വി. യൌസേപ്പ് പിതാവിന്‍റെ തിരുനാള്‍ മംഗളങ്ങള്‍ എല്ലാവര്‍ക്കും നേര്‍ന്നുകൊണ്ട്,
ഗില്‍ബര്‍ട്ട് കെ. എല്‍
കണ്ടച്ചിറ