Saturday, March 18, 2017

യൌസേപ്പ് പിതാവിന്‍റെ തിരുന്നാളും ചില ചിന്തകളും

ഇത് മാര്‍ച്ച് മാസം. വി. യൌസേപ്പ് പിതാവിന്‍റെ വണക്കമാസം. നാളെ  മാര്‍ച്ച് 19 .   യൌസേപ്പ് പിതാവിന്‍റെ തിരുന്നാള്‍. നാളെ മിക്ക ദേവാലയങ്ങളിലും യൌസേപ്പ് പിതാവിന്‍റെ ആഘോഷമായ തിരുനാളും സ്നേഹവിരുന്നും ഉണ്ടാകും. നല്ല ആ  മാതൃക പിന്തുടര്‍ന്നാണല്ലോ ഇന്ന് മിക്ക ക്ഷേത്രങ്ങളിലും അന്നദാനവും സമൂഹസദ്യയും നടക്കുന്നത്. എന്‍റെ കുഞ്ഞുനാള്‍ മുതല്‍ ഞാന്‍  വീട്ടിലുണ്ടായിരുന്ന കാലംവരെയും ഞാന്‍ കണ്ടിട്ടുള്ള, അനുകരിച്ചിട്ടുള്ള ഒരു ശീലമുണ്ട്. തിരുനാളിന് ആവശ്യമായ വെള്ളം വീടുകളില്‍നിന്നും കുടംനിറച്ച് പള്ളിയില്‍ എത്തിക്കുക. എത്രയോ വര്‍ഷങ്ങള്‍ ഞാനതു ചെയ്തിട്ടുണ്ട്. ഇന്നാണ് അതിന്‍റെ അര്‍ത്ഥവും വ്യാപ്തിയും മനസ്സിലാക്കാന്‍ കഴിയുന്നത്. അന്ന് ദൈവം ദാനമായി തന്നതിന്‍റെ നന്ദിയും വെള്ളം കുടി മുട്ടിക്കരുതേ എന്ന പ്രാര്‍ത്ഥനയുമായിരുന്നില്ലേ അത്. ഇന്ന് ഒരു ലിറ്റര്‍ വെള്ളത്തിന്‍റെ വില 15 രൂപ. ഇക്കഴിഞ്ഞ ദിവസങ്ങളില്‍ എന്‍റെ അടുത്ത പ്രദേശത്ത് ഒരു ടാങ്ക് വെള്ളം (500 ലിറ്റര്‍) വിതരണത്തിന്  വില 150 മുതല്‍ 300 രൂപവരെയായിരുന്നു. അന്ന് കുടവും വെള്ളവും വീട്ടില്‍നിന്നും  പള്ളിവരെ (കണ്ടച്ചിറ) തോളില്‍ ചുമന്നതിന്‍റെ ഫലം,  കഴിഞ്ഞ 19 വര്‍ഷമായി മാറി മാറി താമസിച്ച വീടുകളിലൊക്കെ സമൃദ്ധമായി നല്ല വെള്ളം കിട്ടിഎന്നതും ഇപ്പോഴും കിട്ടുന്നു എന്നതുമാണ്.  അപ്പോള്‍ നമുക്ക് നന്ദിചൊല്ലി തീര്‍ക്കുവാന്‍ വാക്കുകള്‍ മാത്രം പോരാ. ഇനിയും കുടം നിറച്ചുതന്നെ കൊടുക്കണ്ടേ?
ഇനി സ്നേഹവിരുന്നില്‍ നമുക്ക് അല്പംകൂടി കടന്ന് ചിന്തിക്കേണ്ട സമയം കഴിഞ്ഞില്ലേ എന്നൊരു ചിന്ത. നമ്മുടെ സ്നേഹവിരുന്ന് കഴിയുമ്പോള്‍ മിക്ക ദേവാലയങ്ങളിലും ധാരാളം അരിയും പലവ്യജ്ഞനങ്ങളും പച്ചക്കറികളും അധികം വരാറുണ്ട്. ഇവ നാം ലേലം വിളിച്ച് കൊടുക്കുകയാണ് പതിറ്റാണ്ടുകളായി നമ്മുടെ  പതിവ്. ഇക്കുറി അതിനൊരു മാറ്റം വരുത്തിക്കൂടെ. അധികം വരുന്ന അരിയും പലവ്യജ്ഞനങ്ങളും മറ്റ് ഉപകരണങ്ങളും  ലേലം വിളിക്കാതെ വൈദീകന്‍ ആശീര്‍വദിച്ച് എല്ലാവര്‍ക്കും അല്പംവീതം നേര്‍ച്ചയായി  കൊടുത്തുകൂടെ? ദാനമായി കിട്ടിയത് ദാനമായി കൊടുക്കാന്‍ ദേവാലയംതന്നെ മാതൃക കാണിക്കുന്നതല്ലേ വിശ്വാസജീവിതം?
ഇവിടെ നിറുത്താം. ഒരുതരം.... രണ്ടുതരം.... മൂന്നുതരം.....
ഇതു വായിക്കുന്ന ഏതെങ്കിലും വൈദീകരോ അജപാലനസമിതി അംഗങ്ങളോ ഇക്കാര്യത്തില്‍ മാതൃക കാട്ടാന്‍ മുന്നോട്ടുവരുമോ? വി. യൌസേപ്പ് പിതാവിന്‍റെ തിരുനാള്‍ മംഗളങ്ങള്‍ എല്ലാവര്‍ക്കും നേര്‍ന്നുകൊണ്ട്,
ഗില്‍ബര്‍ട്ട് കെ. എല്‍
കണ്ടച്ചിറ

No comments: